Wednesday, October 28, 2015

കരളിലെ നോവ് -2




ര്‍മ്മകളുടെ പടികള്‍ ഒന്നൊന്നായി ഞാന്‍ പിന്നോട്ടിറങ്ങി.ഇക്കാലത്തിനിടയില്‍  എത്രയോ കുട്ടികളെ പഠിപ്പിച്ചിരിക്കുന്നു.പല മുഖങ്ങളും മിന്നിമറഞ്ഞു. അവിടെയെങ്ങും ഇങ്ങനെ ഒരു കുട്ടി, ഇല്ല.ആരാണിവള്‍?മനസിനെ അസ്വസ്ഥമാക്കി കടന്നുകളഞ്ഞ ഇവള്‍ ആരെന്നറിയാന്‍ വല്ലാത്തൊരു മോഹം മനസ്സിനെ മദിച്ചു.എന്തൊക്കെയോ പ്രത്യേകതകള്‍ അവള്‍ക്കുണ്ടായിരുന്നു.
ഒറ്റ ശ്വാസത്തിലല്ലേ ഒരുനൂറു ചോദ്യങ്ങള്‍ തൊടുത്തുവിട്ടത്.ഒന്നിനും ഉത്തരം തേടിയതുമില്ല.കാലം ശരീരത്തിനെല്‍പ്പിച്ച മുറിവുകള്‍ തോണ്ടി പുറത്തേക്കിട്ട് അതില്‍ സ്വാന്തനത്തിന്റെ തൈലം തേച്ച് മനസ്സിന് കുളിര്‍മ്മ നല്‍കാന്‍, ഞൊടിയിടയില്‍, അവള്‍ മറന്നതുമില്ല.
വയസ്സനായി തുടങ്ങിയിരിക്കുന്നു എന്നറിവ് ഒന്നുകൂടി ഊട്ടിയുറപ്പിക്കും മാതിരി മുന്നിലേക്കൂര്‍ന്നു കിടക്കുന്ന വെള്ളിനൂലുകള്‍ അവളുടെ ശ്രദ്ധയില്‍പ്പെട്ടത് സ്വാഭാവികം.ഭാര്യയെക്കുറിച്ചും കുട്ടികളെക്കുറിച്ചും ഒരടുത്ത സുഹൃത്തിന്റെ സ്നേഹാന്വേഷണം പോലെ, അവള്‍ ചോദിച്ചു.ഒന്നിനും ഉത്തരം തേടാതെ.പുസ്തകത്താളുകളില്‍ അച്ചടിച്ചുവെച്ചിരിക്കുന്ന ശാസ്ത്രതത്വങ്ങള്‍ കാണാപ്പാടം പഠിച്ചാല്‍ മാത്രം  ജീവിതത്തില്‍ വിജയിക്കില്ല എന്ന്‍ ഓര്‍മ്മിപ്പിച്ച് ,മഹാന്മാരുടെ ജയാപജയങ്ങള്‍ വര്‍ണ്ണിക്കുമ്പോള്‍ ചിലപ്പോള്‍ ഞാന്‍  വാചാലമാകാറുണ്ട്. അത്തരം ക്ലാസ്സുകളില്‍ കളിയാക്കി ചിരിച്ചിട്ടുണ്ട് എന്ന് ഇവള്‍ പറയുമ്പോഴും ദൈവമുണ്ടെന്ന് ഇടക്കിടെയ്ക്ക് എന്നെ  ഓര്‍മ്മപ്പെടുത്തുവാന്‍ എന്തുന്ന കൊച്ചു കൊച്ചു ദുഃഖങ്ങള്‍ എന്നും പങ്കുവയ്ക്കാറുള്ളത് എന്റെ ക്ലാസ്സിലെ കുട്ടികളോടായിരുന്നല്ലോ? അപ്പോഴൊക്കെ ഇവള്‍ കാതോര്‍ത്തിരുന്നിരിക്കാം.കാലങ്ങള്‍ എത്രയോ പിന്നിട്ടിരിക്കുന്നു.ചിത്രശലഭങ്ങളെപ്പോലെ പാറിപ്പറന്നിരുന്ന കുട്ടികള്‍.അവര്‍ വളര്‍ന്നിരിക്കുന്നു.കാലത്തിന്റെ വര്‍ണക്കൂട്ടുകളെ തിരിച്ചറിയാന്‍ എന്റെ വര്‍ണാന്ധതയ്‌ക്ക് കഴിയുന്നില്ല.ആരാണിവള്‍ ?
ഇന്നെന്താ, ഉറങ്ങുന്നോന്നുമില്ലേ? ഇല്ലാത്ത സോക്കേടൊക്കെ വീണ്ടും വരുത്തി വക്കണം.ഭാര്യയുടെ ഉത്തരവാദിത്തം ശകാരവര്‍ഷങ്ങളായി കാതിലൂടെ  കടന്നുവന്ന് എന്റെ ചിന്തകളെ മുറിപ്പെടുത്തി.അപ്പോഴും ഉത്തരം കിട്ടാത്ത എന്റെ  ചോദ്യങ്ങളുമായി ഞാന്‍ തലയണയിലേക്ക് മുഖമമര്‍ത്തി. ഭാര്യയുടെ സ്നേഹ ശാസന കേട്ടില്ലെന്ന് വരുത്തിയില്ല.
ആരാണവള്‍? 
ഇത്ര കാലം അവള്‍ എവിടായിരുന്നു? 
ഇപ്പോള്‍ അവള്‍ എന്തെടുക്കുന്നു? 
ആരെക്കാണാനാണവള്‍ ഇവിടെ എത്തിയത്?
ഇനിയും ഒരിക്കല്‍ കൂടി കാണാന്‍ കഴിയുമോ എന്നറിയില്ല എന്നവള്‍ ഗദ്ഗദത്തോടെ പറഞ്ഞതെന്താണ്? ആ വാക്കുകളില്‍ അവളെ തന്നെയവള്‍  ഒളിക്കാന്‍ ശ്രമിക്കുകയയിരുന്നില്ലേ?
വല്ലാത്ത ഒരു നൊമ്പരം...പ്രാര്‍ത്ഥനയോടെ ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.ഒരിക്കല്‍ കൂടി ! ഈശ്വരാ... 


No comments:

Post a Comment